Sunday, 11 March 2018

സിറിയ - നീ എത്രയും വേഗം സുഖപ്പെടട്ടെ.

അഖണ്ഡ ഭാരതം കെട്ടിപ്പൊക്കാൻ നടക്കുന്നവർ, സിറിയയെ ഓർക്കുക.
സിറിയയെ നിങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. നിങ്ങൾ മാത്രമല്ല, ലോകവും.

സിറിയയിൽ നടന്നു കൊണ്ടിരിക്കുന്നതും നടന്നു കഴിഞ്ഞതുമെല്ലാം വാക്കുകൾ കൊണ്ട്‌ വരച്ചിടാവുന്നതിലപ്പുറമാണ്. കുറച്ച് വർഷങ്ങൾക്ക്  മുൻപ്‌ സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഇന്ന് രാസായുധപ്രയോഗം വരെ എത്തിനിൽക്കുന്നു.

മരിച്ചവർക്കും പരിക്കേറ്റവർക്കും കൃത്യമായ കണക്കുകളില്ല. യുണൈറ്റഡ്‌ നേഷൻസിന്റെ കണക്കനുസരിച്ച്‌ അഞ്ച്‌ വർഷം കൊണ്ട്‌ മരിച്ചവരുടെ എണ്ണം 3.21 ലക്ഷം കവിഞ്ഞു. അനൗദ്യോഗിക കണക്കുകൾ പറയുന്നത്‌ 5 ലക്ഷത്തിനു മുകളിലാണിതെന്നാണ്. 50 ലക്ഷത്തിനു മുകളിൽ മനുഷ്യർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 63 ലക്ഷത്തിനു മുകളിൽ  സിറിയക്കാർ രാജ്യത്തിനകത്തു തന്നെ ചിതറിക്കപ്പെട്ടിരിക്കുകയാണ്. 85% സിറിയക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു. ഇതിൽത്തന്നെ 66% കടുത്ത ദാരിദ്ര്യമനുഭവിക്കുന്നുണ്ട്‌. 18 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക്‌ സ്കൂളില്ലാതെയായി. . ഇതിനെല്ലാം പുറമെയാണു സഹായം ലഭിക്കാൻ പോലും ലൈംഗിക ചൂഷണത്തിനിരയാവേണ്ടിവരുന്ന സ്ത്രീകളും ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളും.

സിറിയ അന്ന്.
********
Syria was a region referred to often in the Bible. In one well-known account, the apostle Paul cited the “road to Damascus”—the largest city in Syria—as the place where he had visions that led to his Conversion.
ഒരിക്കൽ സിറിയ ഒരു പറുദീസ ആയിരുന്നു. അന്നവരുടെ മരുഭൂമിയിൽ മാതള നാരകം പൂത്തിരുന്നു. അവരുടെ കുഞ്ഞുങ്ങൾ ബധാം  മിൽക്കും ഈന്ത പഴങ്ങളും കഴിച്ചു വളർന്നു. ആകാശത്തിലേക്കു നോക്കി നക്ഷത്രങ്ങളെ എണ്ണുന്നതു അവരുടെ വിനോദമായിരുന്നു.അവരുടെ പൂന്തോട്ടങ്ങളിൽ പൂമ്പാറ്റകൾ പാറിനടന്നു.
ഒരിക്കൽ വിനോദത്തിനായി ആളുകൾ സിറിയയിലേക്കു  കപ്പൽ കയറി.

സിറിയ ഇന്ന്.
******
സിറിയ,
ഇന്ന് ഒരു രാഷ്ട്രമല്ല
നിലവിളിയാണ്, ഈ പ്രദേശം ഇന്ന് ഭൂമിയിലെ നരകം ആണ്.
അതിജീവനത്തിന്‍റെ നാളെകൾ സ്വപ്നം മാത്രമാക്കിയ രാജ്യം. നിലാവകന്നുപോയ സമതലങ്ങളുടെ,
പൂക്കാന്‍ മറന്നുപോയ ഈന്തപ്പനകളുടെ,
മേയാന്‍ മറന്ന ഒട്ടകക്കൂട്ടങ്ങളുടെ സിറിയ.
അതെ, ലോകശക്തികളുടെ ബലപരീക്ഷണ ഭൂമിയായി മാറിയ നാട്. കിഴക്കന്‍ ഘൗട്ടയില്‍ മാത്രം ഈയിടെ  കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു
*****

സിറിയയും, യെമനും അഫ്ഘാനും, മ്യാൻമറും, തുടങ്ങീ വളരെ പഴക്കമുള്ളതും അതിലേറെ
നാഗരികതയുടെയും സംസ്കാരത്തിന്റെയും
ചരിത്രം പറയാനുള്ള രാഷ്ട്രങ്ങൾ...പോരാട്ടങ്ങളുടെയും
സഹനത്തിന്റെയും ചരിത്രമുറങ്ങുന്നതും,
ഭൂമിശാസ്ത്രപരമായി
ഏറെ സൗന്ദര്യമുള്ളതുമായ പ്രദേശങ്ങൾ...ഇന്ന് ചിതറി തെറിച്ച ശരീരങ്ങളും
തകർക്കപ്പെട്ട കെട്ടിടങ്ങളും
വിലാപങ്ങളും
അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളും
പലായനത്തിനൊരുങ്ങി കെട്ടിവെച്ച മാറാപ്പുകളുമായി മാറിയത് എന്തുകൊണ്ടായിരിക്കും?

ചോദ്യങ്ങൾ കടങ്കഥകൾ  ആവുന്ന ലോകത്താണ്  നാം ഇന്നുള്ളത്.   രാജ്യങ്ങളുടെ
അതിർ വരമ്പുകൾ  മാറ്റപ്പെടുന്നത് നമ്മുടെ  കണ്മുന്നിലാണ് .
ചിലർക്ക് സ്വാതന്ത്ര്യം  ലഭ്യമാവുമ്പോൾ മറ്റു  ചിലരുടെ സ്വാതന്ത്ര്യങ്ങൾ  നഷ്ടപ്പെടുന്നു. കപട  സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി  മനുഷ്യ സഞ്ചയങ്ങൾ  ബലിയാക്കപ്പെടുന്നു.
ഈ ലോകം മനുഷ്യന്റെ  വികാരങ്ങൾ  പരീക്ഷിക്കപ്പെടാനുള്ളത്  മാത്രമാണെന്നവ  വിളിച്ചറിയിക്കുന്നത് പോലെ.
നീതി നിഷേധങ്ങൾക്ക്  കൈയ്യും കണക്കുമില്ല .  99 ശതമാനവും മനുഷ്യ  കരങ്ങൾ കൊണ്ടുണ്ടാവുന്ന നീതി നിഷേധങ്ങൾ,   ക്രൂരതകൾ, നരഹത്യകൾ, വംശീയ നിർമൂലനങ്ങൾ.
സഹവർത്തിത്വം  നഷ്ടപെട്ട മനുഷ്യർ  അവന്റെ ജീവിതം സ്വയം  തന്നെ  ദുഷ്ക്കരമാക്കികൊണ്ടിരിക്കുകയാണ്. യുദ്ധത്തിലൂടെ ഒരിക്കലും സമാധാനം സൃഷ്ടിക്കാൻ കഴിയില്ല. മനുഷ്യൻ എത്ര ചരിത്രമുണ്ടായാലും പഠിക്കാത്തതും അതുതന്നെ.

Wednesday, 7 March 2018

ഇന്നും ഇരുട്ടിൽ തനിച്ച് നടക്കാൻ കഴിയാത്ത ജന്മങ്ങൾ

ഓരോരോ ദിനവും പുലരുമ്പോൾ-
കേൾക്കുന്നോതോരോ  കഥകൾ...
തല്ലിക്കൊഴിച്ച പൂവുകൾ, പൂമൊട്ടുകൾ...,
ഞെട്ടറ്റു വീണും, വാടിക്കൊഴിഞ്ഞും
ചവിട്ടേറ്റ് വീണ്ടും താഡനമേറ്റവർ..
ഇന്ന് നീ നാളെ ഞാൻ എന്നൊരു ഭീതിയുമായ്,
ദിനങ്ങൾ തള്ളി നീക്കാനോ സത്രീ ജന്മങ്ങൾ....⁉

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
പെണ്ണായി പിറന്നവള് സമൂഹത്തില് എന്ത് നേടി, എവിടെ എത്തി, എന്നി ആശങ്കകളും ഒപ്പം മനസ്സിൽ എത്തുന്നു. ഇതുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വനിതാദിനം എന്ന ആശയം ആവിർഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം ഇപ്പോഴും നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനത്തിന്റെ പ്രാധാന്യം കൂടി വരുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും. ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് കേരളത്തില്‍ നിന്നും, ഇന്ത്യയില്‍ ഒട്ടാകെ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് സ്ത്രീകള്‍ മുതല്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ പോലും ഇരകളായി മാറുന്നു. വ്യവസായ മേഖലയുടെ വളർച്ചയോടെയാണ് അന്താരാഷ്ട്ര വനിത ദിനം എന്ന ആശയം രൂപപ്പെടുന്നത്. 1909 ഫെബ്രുവരി 28ന് US ൽ ആണ് ആദ്യ വനിതാ ദിനം ആചരിച്ചത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില് സ്ത്രീകളുടെ പ്രാധിനിധ്യം അംഗീകരിച്ചു കിട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദിനം ആരംഭിച്ചത്. ജോലിക്കിടയില് അനുഭവിക്കേണ്ടി വരുന്ന പലരീതിയിലെ സമ്മർദ്ദങ്ങളാണ് സ്ത്രീകളെ സംഘടിതമയി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 1857 മാര്ച്ച് എട്ടിന് ന്യൂയോർക്കിൽ വമ്പിച്ച പ്രകടനം നടക്കുകയുണ്ടായി. പൊലീസിന്റെ സഹായത്തോടെ ഭരണകൂടം ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കാൻ ശ്രമിച്ചു  എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് ന്യൂയോർക്ക് സിറ്റി തുടർന്നുള്ള ഓരോ വർഷവും സാക്ഷ്യം വഹിച്ചു. ഒന്നാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1913 മാർച്ച് എട്ടാം തീയതി യൂറോപ്പിലൊട്ടാകെ സ്ത്രീകളുടെ നേതൃത്വത്തില് ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു, തുടർന്നാണ് ആ സുദിനം വനിത ദിനമായി ആചരിക്കാൻ തുടങ്ങിയത്.

ചരിത്രം ആവേശമുണർത്തുന്നത് തന്നെയാണെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ എന്തു നേടി എന്നത് വലിയൊരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. സാമൂഹികമായും തൊഴിൽപരരമായും സ്ത്രീ പുരുഷനൊപ്പം എത്തിനില്ക്കുന്നു എന്നു ആവർത്തിച്ച് അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ കാലഘട്ടത്തിലും ഒരു യാത്ര പോകേണ്ടി വരുമ്പോൾ ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ആഹാരം കഴിച്ചാല് ചിലപ്പോൾ കാര്യം നടക്കും. അല്ലെങ്കിൽ വീടെത്തുന്ന വരെയോ എത്തേണ്ട സ്ഥലത്തു എത്തുന്ന വരെയോ പ്രാഥമിക കൃത്യം നടത്താൻ പറ്റാതെ അവസാനം യൂറിനറി ഇൻഫെക്ഷനും ആയിത്തീരുന്നു.

ഓരോ ബജറ്റിലും സ്ത്രീകൾക്ക് പബ്ലിക് കംഫേർട് സ്റ്റേഷനുകൾ ക്കായി കോടികൾ വകയിരുത്തുന്നതല്ലാതെ അതൊന്നു നടപ്പിലാക്കി കാണുന്നില്ല.
അതിനായി മഹിളാരത്നങ്ങളോ സംഘടനകളോ  മുന്നിട്ടിറങ്ങുന്നതും കാണാനില്ല.
എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നു ആഗ്രഹിക്കാൻ മാത്രമേ ഈ വനിതാദിനത്തിലും നമുക്കു സാധിക്കൂ..
എല്ലാവർക്കും വനിതാദിന ആശംസകൾ !🌹🌹🌹

Monday, 5 March 2018

സാംസ്കാരിക തലസ്ഥാനം

തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് വിളിക്കുന്നത് തികച്ചും അർഹം തന്നെയാണ്. അത്രയും  വൈവിദ്ധ്യമാർന്നതാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. അക്കാലത്ത് യവനരും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.
ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.

പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ്‌ യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.

പ്രമുഖ സാഹിത്യ നായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി.അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യ സാംസ്കാരിക കലാ സ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.

ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു.


കഥകളി, കൂടിയാട്ടം, ചാക്യാർ കൂത്ത് തുടങ്ങിയവ തൃശ്ശൂരിന്റെ സ്വന്തം കലകൾ ആണ്.
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റർ. തൃശൂർ ജോസ് (1930)തിയ്യറ്റർ.

തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.

1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാ‍ണ്.

ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രക്കാ‍ലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിച്ചീട്ടുണ്ട്. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു നിർവാഹക സംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. 1921-ൽ പൗരവകാശ നിയമ ലംഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. ഗൂ‍രുവായൂർ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.
ഷോളയാർ,  പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുത പദ്ധതികൾ ഇവിടെയാണ്.
വിദ്യാഭ്യാസപരമായും നമ്മൾ മുൻപന്തിയിലാണ്.
സ്വകാര്യമേഖലയിൽ
സെൻറ് തോമസ്സ് കോളേജ് (1919),
സെൻറ്മേരീസ്(1946) ,
കേരളവർമ(1947),
ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് തുടങ്ങിയ എണ്ണിയാൽ തീരാത്ത കോളേജുകളും ഉണ്ട്.
കേരള കാർഷിക സർവകലാശാലയും ഇവിടെ ആണ്. ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയർ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങ‍ൾ ആണ്.

വ്യവസായ കേരള ചരിത്രത്തിലും തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണ വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്.
ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണ വ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോള വ്യാപകമായ പല സ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.
തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടൻ മിൽ, നാട്ടികയിലെ തൃശ്ശൂർ കോട്ടൺ മിൽ‍സ്, അത്താണിയിലെ രാജഗോപാൽ മിൽ‍സ്, തൃശ്ശൂരിൽ തന്നെയുള്ള സിതാറാം.
അങ്ങനെ എല്ലാ മേഖലയിലും തൃശ്ശൂർ തനതായ സ്ഥാനം അലങ്കരിക്കുന്നു.

Thursday, 1 March 2018

ഫാസിസ പ്രതിരോധമെന്ന യഥാർത്ഥ ഫാസിസം

നവ മാധ്യമങ്ങളിൽ ഈയിടെ സംഘി അല്ലെന്ന് അറിഞ്ഞിട്ടും ചിലർക്ക് സംഘി ചാപ്പ അടിച്ചു കൊടുക്കുന്നതിന്റെ ലക്ഷ്യം വായ് മൂടി കെട്ടുക എന്നതാണ്.

ഇനി ഒരിക്കലും സമാന വിഷയത്തിൽ പ്രസ്തുത വ്യക്തി അഭിപ്രായം പറഞ്ഞു പോകരുത് / മൗലീക വാദികൾക്ക് അനുകൂലമായ രീതിയിൽ മതേതറ (മതേതര - അല്ല) നിലപാടുകൾ സ്വീകരിക്കണം. അതിനു വേണ്ടിയാണ് ഈ ചാപ്പയടി. ഇതിൽ ഏറെകുറേ അവർ വിജയിച്ചു വരുന്നും ഉണ്ട്.

നമ്മുടെ സമകാലീക കേരളത്തിൽ സംഘപരിവാർ ഫാസിസത്തെ നിശിതമായി നവമാധ്യമങ്ങളിലൂടെ  വിമർശിച്ചിരുന്ന ചില വ്യക്തികൾ പിന്നീട് GSTയേ അനുകൂലിച്ചപ്പോഴും, കമ്മൂണിസ്റ്റ് ഫാസിസത്തെ വിമർശിച്ചപ്പോഴും അനുഭവിച്ച പ്രശ്നങ്ങൾ കണ്ടതാണ്.

ഫലമെന്തായി. ചിലർ ഫേസ് ബുക്ക് ഉപേക്ഷിച്ചു. ബാക്കിയുള്ളവർ ക്ഷമ പറഞ്ഞാൽ അവർക്ക് അവരുടെ ജീവനോപാധികളുമായി മുൻപോട്ടു പോകാം എന്ന നിലയിലെത്തി.  സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതിരിക്കുക! തങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ എടുക്കുന്ന വ്യക്തികളെ നിശ്ശബ്ദരാക്കുന്ന തന്ത്രം.

അതു പോലെ  ചില പ്രത്യേക രാഷ്ട്രീയത്തിന്റെ കുത്തക പൂർണ്ണമായും നിലനിന്നിരുന്ന മേഖലയാണ് മലയാളം ബ്ലോഗുകൾ. ആ ബ്ലോഗുകളിൽ “കാർഗിൽ യുദ്ധം ഇന്ത്യയുടെ സൃഷ്ടിയോ? , “മുംബൈ ആക്രമണം ആർഎസ്എസ് നടത്തിയതോ ? തുടങ്ങിയ ഗംഭീര വിഷയങ്ങൾ ചർച്ചക്ക് വന്നിരുന്നു. ചില അഭിനവ ബുജികൾ  ഇത്തരം ലേഖനങ്ങൾ എഴുതി കുവിടുകയും കുറേ സൈബർ പോരാളികൾ അതിൽ കമന്റുകൾ കൊണ്ട് നിറക്കുകയുമായിരുന്നു പതിവ്.

ആ സ്‌പേസിലേക്കാണ് നിഷ്പക്ഷരായ തീവ്രഹിന്ദു വർഗ്ഗീയത അല്ലാത്ത ആളുകൾ നടന്നു കയറിയത്. കൃത്രിമ  പ്രൊപ്പഗണ്ടകൾ ചോദ്യം ചെയ്യപ്പെട്ടു എന്നല്ല നിഷ്ടൂരമായി തെളിവുകൾ സഹിതം കീറി എറിയപ്പെട്ടു തുടങ്ങി.


അതിനെ പരാജയപ്പെടുത്താൻ സ്വീകരിക്കപ്പെട്ടത് ഫാസിസത്തിന്റെ അടുത്ത തന്ത്രമാണ്. “സാമൂഹിക ഉന്മൂലനം”. സൈബർ ലോകത്ത് അത് ബ്ലോക്കും ഊരു വിലക്കുമാണ്. തങ്ങൾക്ക് താത്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും അവരുടെ ബ്ലോഗുകൾ തിരസ്കരിക്കാനും എടുക്കപ്പെട്ട തീരുമാനം ഇന്ന് നവമാധ്യമങ്ങളിലും തുടരുന്നു.

വേറൊരു തന്ത്രം സ്മാർത്തവിചാരമാണ്. “അയ്യേ ഇയാളിങ്ങനെയാണൊ ഇത്ര മോശക്കാരനാണെന്ന് ഞാനറിഞ്ഞില്ല“ എന്ന് എതിരാളിയെ പേരെടുത്ത് പറഞ്ഞ് ആരെങ്കിലും ആദ്യം ഒരു കുറിപ്പിറക്കും. അതിന്റെ കമന്റുകളായി അയാളൊക്കെ തമാശയല്ലേ ചേട്ടാ തുടങ്ങി ആ വ്യക്തി ആദ്യ ദിനം സൈബർ ലോകത്ത് വന്നതുമുതലുള്ള ‘ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങ്‘ തുടങ്ങും. അതിന്റെ തുടർച്ചയായി ഇയാൾ വെറും ഒരു സംഘിയായി മാറി, ഞാനിയാളെ ബ്ളോക്കുന്നു എന്ന വിധി നിശ്ചയിയ്ക്കലുമായി കുറേ കുറിപ്പുകളിറങ്ങും. ആളൊരു സെലിബ്രിറ്റിയാണെങ്കിൽ കൂലി ട്രോളെഴുത്ത് വ്യക്തിഹത്യയുടെ അങ്ങേത്തലയ്ക്കൽ നിൽക്കുന്ന ട്രോളുകൾ ഹാസ്യമെന്ന നിലയിൽ നിരന്തരം പുറത്തു വന്നുകൊണ്ടിരിയ്ക്കും. അതോടെ ഈ ബഹളം കണ്ട് അമ്പരന്ന് നിൽക്കുന്നവനെ ഊരുവിലക്കിയത് പോലെയാകും. സോഷ്യൽ ശവമടക്ക്. ഭ്രഷ്ട് കൽപ്പിക്കൽ. പിന്നെ മിണ്ടാതെ വേറൊരു സ്വത്വം സ്വീകരിയ്ക്കുക മാത്രം പോംവഴി.

രാജ്യസ്നേഹം സമം സംഘപരിവാർ എന്ന് ഇവർ തന്നെ ചാർത്തിക്കൊടുക്കുന്ന സമവാക്യമാണ്.

ചില വ്യക്തികളെക്കുറിച്ച് ഉദാഹരണമായി പറയാം..

പഴയകാല സോവിയറ്റ് യൂണിയനിൽ ഗോസ്കൊമിദാട് Goskomizdat എന്നൊരു വിഭാഗമുണ്ടായിരുന്നു. ആരെന്തെഴുതണം, എങ്ങനെയെഴുതണം, എന്ത് പ്രസിദ്ധീകരിയ്ക്കണമെന്നുമൊക്കെ തീരുമാനിച്ചിരുന്നത് പാർട്ടിയുടെ ആ വിഭാഗമായിരുന്നു.


സോഷ്യലിസ്റ്റ് റിയലിസത്തിനു ചേരുന്നതല്ല എന്ന് കണ്ട് ബോറിസ് പാസ്റ്റർനാക് എഴുതിയ നൊബേൽ സമ്മാനം നേടിയ ഡോക്ടർ ഷിവാഗോ എന്ന പുസ്തകം അവർ നിരോധിച്ചതാണ്. ആരുമറിയാതെ യൂറോപ്പിലേയ്ക്ക് കടത്തിയ അതിന്റെ കയ്യെഴുത്ത് പ്രതി യൂറോപ്പിലാണ് പ്രസിദ്ധീകരിച്ചത്.


ബോറിസ് പസ്റ്റർനക് എന്ന് പറഞ്ഞാലോ ഡോക്ടർ ഷിവാഗോ എന്ന് പറഞ്ഞാലോ ചിലർക്ക് കേരളത്തിൽ ഇന്നും ചൊറിഞ്ഞ് കയറും. ഇന്നും അവർ അദ്ദേഹം അമേരിയ്ക്കൻ സാമ്രാജ്യത്തത്തിന്റെ ചെരുപ്പുനക്കിയായിരുന്നുവെന്ന് സിദ്ധാന്തിയ്ക്കും.

സ്റ്റാർ ചാനൽ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും ലഭ്യമായി തുടങ്ങിയ ആദ്യ കാലങ്ങളിൽ ഡോക്ടർ ഷിവാഗോ എന്ന പുസ്തകത്തെ അവലംബമാക്കിയ അതേ പേരുള്ള സിനിമ അതിൽ പ്രക്ഷേപണം ചെയ്തു. ഇത് അമേരിയ്ക്കൻ സാമ്രാജ്യത്തത്തിന്റെ വീടുകളിലേയ്ക്കുള്ള കടന്നു കയറ്റമാണ് എന്ന് കേരളത്തിലെ കവലകളിൽ ചിലർ  പ്രസംഗിച്ചിരുന്നത് വായിച്ചീട്ടുണ്ട്.


നിക്കോളാ ബുഖാരിൻ ബോൾഷെവിക് പാർട്ടി അംഗമായിരുന്ന വലിയൊരു ചിന്തകനും ശാസ്ത്രജ്ഞനുമായിരുന്നു. ബോൾഷെവിക് പാർട്ടിയിലായിരുന്നിട്ട് കൂടി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും നിഷ്കരുണമായി വധിയ്ക്കാൻ ഉത്തരവിടപ്പെടുകയും ചെയ്യപ്പെട്ടു. വ്യക്തമായി ഒരു കാരണവുമില്ല. സ്റ്റാലിന് അയാളെ ഇഷ്ടമല്ല അതു തന്നെ. റൊമൈൻ റോളണ്ടിനെപ്പോലെയുള്ള ലോകത്തെ അന്നത്തെ പ്രമുഖ സാംസ്കാരിക നായകർ വരെ ബുഖാരിനെ കൊല്ലരുതെന്ന് കാലിൽ വീണപേക്ഷിച്ചിട്ടും സ്റ്റാലിൻ അദ്ദേഹത്തെ വെടിവച്ചു കൊന്നു. മരിയ്ക്കുന്നതിനു തൊട്ടു മുന്നേ ബുഖാരിൻ സ്റ്റാലിനൊരു കുറിപ്പ് കൊടുത്തയച്ചു.


“കബാ (സ്റ്റാലിനോട് വളരെ അടുപ്പമുള്ളവർ അയാളെ വിളിച്ചിരുന്ന പേരാണത്) ഞാൻ മരിച്ചിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണുള്ളത്?“


നോബൽ സമ്മാനം ലഭിച്ച പ്രൊഫസർ. ല്യൂ സിയോബോ ഉൾപ്പെടെ അനേകം എഴുത്തുകാരേയും കലാകാരന്മാരേയുമാണ് ചൈന തടവിലിട്ടിരുന്നത്. പലരും ഇപ്പോഴും വീട്ടുതടങ്കലിൽ ആണ്. ഉത്തര കൊറിയയുടെ കാര്യം പറയേണ്ടതില്ലല്ലോ.

അപ്പോൾ പറഞ്ഞ് വന്നത് , ശക്തി ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക, എതിർ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക തുടങ്ങി ഫാസിസത്തിന്റെ ലക്ഷണമൊത്തത്തൊരു സ്‌പേസാണ് മലയാളം ഓൺലൈൻ ലോകം. അവർക്ക് പൂർണ്ണമായ അധികാരം കിട്ടാത്തത് കൊണ്ട് മാത്രമാണ് ശാരീരികമായ ശിക്ഷാവിധികൾ ഇല്ലാത്തത്.

മലയാളം വെബ് ലോകത്ത്  ഭൂരിപക്ഷ വർഗ്ഗീയതയേയും, ഭൂരിപക്ഷ മതവിശ്വാസങ്ങളേയും വിമർശിക്കുന്നവർ മാത്രമാണ് ബഹു ഭൂരിപക്ഷവും. 

എന്തായാലും, ഈ അവസ്ഥാ വിശേഷത്തിന് ഇനി ദീർഘായുസ്സില്ല.

ജനങ്ങൾക്ക് ഇന്റർ നെറ്റും സാമൂഹിക മാദ്ധ്യമങ്ങളും വലിയൊരു മാർഗമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഇരട്ടത്താപ്പുകളും പ്രൊപ്പഗാണ്ടകളും അവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സാമൂഹികമായി ഉന്മൂലനം ചെയ്യപ്പെടും എന്ന് ഉറപ്പായിട്ടും, ഇതിനെതിരെ ശബ്ദമുയർത്താൻ കൂടുതൽ  ആളുകൾ രംഗത്ത് വരുന്നത് ഒരു ശുഭസൂചനയാണ്. പെരും നുണകളുടെ മേലും പരാജയപ്പെട്ട തത്വശാസ്ത്രങ്ങളുടെ മേലും കെട്ടിപ്പൊക്കപ്പെട്ട വ്യവസ്ഥിതികൾ എല്ലാം തകർന്നിട്ടുണ്ട്. ഇനിയും അത് തകരുകതന്നെ ചെയ്യും.

Wincent Joseph